ഒരു കൂട്ടുകാരനൊപ്പം അവന്‍റെ ഒരാവശ്യത്തിനു നിലംമ്പൂരിലേക്കു പോവുകയായിരുന്നു. സമയം ഉച്ച കഴിഞ്ഞിട്ടുണ്ട്, യാത്രയില്‍ നല്ല ഒരു ഹോട്ടല്‍ ഒന്നും കിട്ടിയില്ല. അവന്‍റെ വക ആയതു കൊണ്ട് ചെറിയ ഹോട്ടലില്‍ ഒന്നും കയാറാന്‍ എന്‍റെ വികടമനസ്സനുവദിച്ചില്ല. അങ്ങനെ യാത്ര മദ്ധ്യേയുള്ള ഒട്ടുമിക്ക അങ്ങാടികളൊക്കെ പിന്നിട്ടു. ഇനി നിലമ്പൂര്‍ എത്തിയാലേ നല്ലൊരു ഹോട്ടല്‍ കിട്ടൂ. അതിനിനി ഇനിയും ഒരുപാട് ദൂരം താണ്ടണം.
രാവിലെ ലെവന്‍റെ തിരക്ക് കാരണം കാര്യമായി ഒന്നും കഴിച്ചുമില്ല. വിശന്നിട്ടാണേല്‍ കണ്ണും മൂക്കും കാണാന്‍ വയ്യ. ഇറങ്ങിയപ്പൊ ഉള്ള ആവേശം ഒക്കെ രണ്ടാള്‍ക്കും പോയിട്ടുണ്ട്. ആമാശയം കാലിയായാല്‍ പിന്നെത് ആവേശം അല്ലേ...
പെട്ടെന്നാണ് സുഹുര്‍ത്തിന്‍റെ ദൃഷ്ടിയില്‍ അതു പതിയുന്നത്. റോഡിനരികില്‍ അത്യാവശ്യം പ്രൌഢഗംഭീരമായ ഒരു കല്യാണപന്തല്‍. ഞങ്ങള്‍ രണ്ടാളും പരസ്പരം മുഖത്തോട് മുഖം നോക്കി, എങ്കിലും എന്‍റെ മുഖത്തൊരു വൈക്ലഭ്യം കണ്ട അവന്‍ പറഞ്ഞു...
“കാര്യാക്കണ്ട... ദേ കണ്ടില്ലേ വെല്‍ക്കം എന്നെഴുതി വെച്ചത്”
അതോടെ ഞാനും ഫുള്‍ ഒകെ...
"ഗതി കെട്ടാൽ പുലി പുല്ലും തിന്നും... " പുലിക്കു പുല്ലൊക്കെ തിന്നാം... മനുഷ്യർക്ക് പറ്റോ... മനുഷ്യർ വിളിക്കാത്ത കല്യാണവും ഉണ്ണും... അത്ര തന്നെ...
വണ്ടി പാര്‍ക്ക് ചെയ്തു നേരേ പന്തലിലോട്ട് കയറി. മുന്‍പില്‍ തന്നെ നിറപുഞ്ചിരിയുമായി കല്യാണ ചെക്കന്‍ കൈ തന്നു കൂടെ നിന്ന് ഒരു ഫോട്ടോയും എടുപ്പിച്ചു കുടിക്കാന്‍ വെള്ളവും തന്നു സ്വീകരിച്ചിരുത്തി. തൊട്ടു പിന്നാലെ മറ്റൊരാള്‍ ഭക്ഷണപുരയിലെക്കും. സമൃദമായി ചിക്കന്‍ ബിരിയാണിയും വെട്ടി വിഴുങ്ങി ഞങ്ങളിറങ്ങി.
പുറത്ത് ചെക്കനും കൂട്ടരും വധുവീട്ടിലേക്ക് ഇറങ്ങാനുള്ള പുറപ്പാടാണ്. ഒരു കാരണവര്‍ ഞങ്ങളോട് കൂടെ പോവുന്നില്ലേ എന്ന് ചോദിച്ചു. പെട്ടെന്നാണ് ഞാന്‍ പറഞ്ഞത്.
“പിന്നേ...ഞങ്ങള്‍ ഞങ്ങളുടെ വണ്ടിയില്‍ പുറകെ ഉണ്ട്..”
“ഇത്രേം വണ്ടി കാലിയായി പോവുമ്പോ ഇനി ഇങ്ങളെ വണ്ടീലും കൂടി എന്തിനാ പെട്രോള്‍ കത്തിക്കണേ”
എന്നും പറഞ്ഞു രണ്ടാളേം പിടിച്ച് ഒരു വണ്ടീല്‍ കേറ്റി. എസ്കേപ് ആവാന്‍ ശ്രമം നടത്തും മുന്‍പേ ആ വണ്ടി ഞങ്ങളേം കൊണ്ട് മുന്‍പേ പോയ വണ്ടികളെ എത്തിപിടിക്കാന്‍ പറന്നിരുന്നു.
പിന്നെ ഞങ്ങള്‍ തിരിച്ചെത്തുന്നത് വൈകുന്നേരം ആറു മണിക്ക്. നിലമ്പൂര്‍ക്ക് ഇന്ന് തന്നെ പോവേണ്ടത് അത്യാവശ്യമാണെന്നവന്‍, പക്ഷെ ഞാന്‍ വണ്ടി തിരിച്ചു പറഞ്ഞു...
ഇനീം നമ്മളവിടം വരെ പോയി തിരിച്ചെത്തുമ്പോഴേക്കും നമ്മുടെ അത്യാവശ്യം വീട്ടുകാര്‍ക്ക് അനാവശ്യം ആവും..