1998ൽ പ്രസിദ്ധീകരിക്കപ്പെട്ട നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ പുസ്തകം. 1591 ലെ ഓട്ടോമൻ സാമ്രാജ്യത്തെ ഇതിവ്രത്തമാക്കി രചിച്ച ഈ നോവൽ ഒർഹാൻ പമുകിന്‍റെ പ്രശസ്തി ഉയർത്തുന്നതിനും നോബൽ സമ്മാനത്തിനു അർഹാമാകുനതിനും നല്ലൊരു പങ്കു വഹിച്ചിട്ടുണ്ട്.

കിഴക്കിന്‍റെ മഹത്തായ അറബിക്‌ ചിത്രകലയേയും പേര്‍ഷ്യന്‍ ചിത്രകലയേയും അധിനിവേശക്കാരുടെ യൂറോപ്യന്‍ ചിത്രകലയേയും കുറിച്ചുള്ള ഗഹനമായ ഒരു പഠനം. 


പതിനാറാം നൂറ്റാണ്ടിലെ ഇസ്‌താംബൂള്‍ നഗരം. ഒട്ടോമന്‍ സാമ്രാജ്യത്തിലെ സുല്‍ത്താന്‍ മുറാദ്‌ മൂന്നാമന്‍ ഹിജറ വര്‍ഷം ആയിരാമാണ്ട്‌ പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായി ഒരു പുസ്‌തകം നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നു. പാശ്ചാത്യശൈലിയിലുള്ള ചിത്രങ്ങള്‍ കൊണ്ട്‌ പുസ്‌തം അലങ്കരിക്കുവാന്‍ ഇസ്‌താംബൂളിലെ മികച്ച ചിത്രകാരന്മാരെ അതിന്‍റെ ചുമതല ഏല്‍പിക്കുന്നു. എനിഷ്‌ത്തെ എഫിന്റി എന്ന ഉസ്‌താദിനാണ്‌ അതിന്‍റെ നേതൃത്വം. താന്‍ നേതൃത്വം കൊടുത്ത്‌ നിര്‍മ്മിക്കുന്ന പുസ്‌തകത്തിലെ ചിത്രങ്ങള്‍ക്കനുസരിച്ച്‌ ഒരു കഥ നിര്‍മ്മിക്കുവാന്‍ പന്ത്രണ്ട്‌ വര്‍ഷം മുന്‍പ്‌ ഇസ്‌താംബൂള്‍ വിട്ടുപോയ മരുമകന്‍ ബ്ലാക്കിനെ എനിഷ്‌ത്തെ എഫിന്റി മടക്കി വിളിക്കുന്നു. ഉസ്‌താദിന്‍റെ സുന്ദരിയായ മകള്‍ ഷെകുരെയുമായി പ്രണയത്തിലായിരുന്നിട്ടും അവരുടെ വിവാഹം നടത്തിക്കൊടുക്കാഞ്ഞതിന്‍റെ സങ്കടത്തിലാണ്‌ ബ്ലാക്ക്‌ നാടുവിടുന്നത്‌. ഷെകുരെയാവട്ടെ പന്ത്രണ്ടു വര്‍ഷത്തിനുശേഷം ഇപ്പോള്‍ രണ്ടു കുട്ടികളുടെ അമ്മയാണ്‌. അവളുടെ ഭര്‍ത്താവ്‌ ഒരു പട്ടാളക്കാരനായിരുന്നു. അദ്ദേഹം ഒരു യുദ്ധത്തിനു പോയിട്ട്‌ നാലുവര്‍ഷമായി ഇതുവരേയും മടങ്ങിവന്നിട്ടില്ല. ഭര്‍തൃസഹോദരന്‍ ഹസ്സന്‍റെ ശല്യം സഹിക്കാമാവാതെ ഷെകുരെ ഇപ്പോള്‍ ബാബയോടൊപ്പമാണ്‌ താമസം. ബ്ലാക്ക്‌ മടങ്ങി വരുന്നതോടെ പന്ത്രണ്ടു വര്‍ഷമായി കനല്‍മൂടിക്കിടന്ന പ്രണയം വീണ്ടും അവര്‍ക്കിടയില്‍ തളിരിടുന്നു.

 പുസ്‌തക നിര്‍മ്മാണം പാതിയായപ്പോഴേക്കും പ്രധാന അലങ്കാരച്ചിത്രപ്പണിക്കാരന്‍ എനിഷ്‌ത്തെ എലിഗന്റ് കൊല്ലപ്പെടുന്നു. തുടര്‍ന്ന്‍ പദ്ധതിയുടെ മേല്‍നോട്ടക്കാരന്‍ എനിഷ്ത്തെയും അതിദാരുണമായി തന്നെ വധിക്കപ്പെടുന്നു. അവശേഷിക്കുന്ന സൂക്ഷ്മ ചിത്രകാരന്മാന്‍ ഭയചികതരാവുകയും സുല്‍ത്താന്‍ വിശദീകരണം ആവശ്യപ്പെടുകയും ചെയ്യുന്നു. എനിഷ്ത്തെ എഫന്റിയുടെ മൃതദേഹത്തില്‍ നിന്നും ഒരു ചിത്രം കണ്ടെടുക്കുന്നു. ആ ചിത്രത്തിലൂടെ ആരാണ്‌ കൊല നടത്തിയതെന്ന് അവര്‍ വരച്ച ചിത്രങ്ങള്‍ പരിശോധിച്ച്‌ കണ്ടുപിടിക്കാന്‍ സുല്‍ത്താന്‍ മുറാദ്‌ ബ്ലാക്കിനെയും ഈ ചിത്രകാരന്മാരുടെ എല്ലാം ഗുരു ആയിരുന്ന ഉസ്‌താദ്‌ ഉസ്‌മാനെയും ചുമതലപ്പെടുത്തുന്നു.

 പന്ത്രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളുടെ വിവരണങ്ങളിലൂടെ ചുരുള്‍ നിവരുന്ന പ്രണയത്തിന്‍റെയും കലയുടെയും അതിനിപുണമായ മിശ്രണമാണ് "ചുവപ്പാണെന്‍റെ പേര്"

വിവര്‍ത്തനം : ടെന്നിസ് ജോസഫ്
പ്രസാധകര്‍ : ഡി സി ബുക്സ്
പേജ് : 491