1998ൽ പ്രസിദ്ധീകരിക്കപ്പെട്ട നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ പുസ്തകം. 1591 ലെ ഓട്ടോമൻ സാമ്രാജ്യത്തെ ഇതിവ്രത്തമാക്കി രചിച്ച ഈ നോവൽ ഒർഹാൻ പമുകിന്‍റെ പ്രശസ്തി ഉയർത്തുന്നതിനും നോബൽ സമ്മാനത്തിനു അർഹാമാകുനതിനും നല്ലൊരു പങ്കു വഹിച്ചിട്ടുണ്ട്.

കിഴക്കിന്‍റെ മഹത്തായ അറബിക്‌ ചിത്രകലയേയും പേര്‍ഷ്യന്‍ ചിത്രകലയേയും അധിനിവേശക്കാരുടെ യൂറോപ്യന്‍ ചിത്രകലയേയും കുറിച്ചുള്ള ഗഹനമായ ഒരു പഠനം. 


പതിനാറാം നൂറ്റാണ്ടിലെ ഇസ്‌താംബൂള്‍ നഗരം. ഒട്ടോമന്‍ സാമ്രാജ്യത്തിലെ സുല്‍ത്താന്‍ മുറാദ്‌ മൂന്നാമന്‍ ഹിജറ വര്‍ഷം ആയിരാമാണ്ട്‌ പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായി ഒരു പുസ്‌തകം നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നു. പാശ്ചാത്യശൈലിയിലുള്ള ചിത്രങ്ങള്‍ കൊണ്ട്‌ പുസ്‌തം അലങ്കരിക്കുവാന്‍ ഇസ്‌താംബൂളിലെ മികച്ച ചിത്രകാരന്മാരെ അതിന്‍റെ ചുമതല ഏല്‍പിക്കുന്നു. എനിഷ്‌ത്തെ എഫിന്റി എന്ന ഉസ്‌താദിനാണ്‌ അതിന്‍റെ നേതൃത്വം. താന്‍ നേതൃത്വം കൊടുത്ത്‌ നിര്‍മ്മിക്കുന്ന പുസ്‌തകത്തിലെ ചിത്രങ്ങള്‍ക്കനുസരിച്ച്‌ ഒരു കഥ നിര്‍മ്മിക്കുവാന്‍ പന്ത്രണ്ട്‌ വര്‍ഷം മുന്‍പ്‌ ഇസ്‌താംബൂള്‍ വിട്ടുപോയ മരുമകന്‍ ബ്ലാക്കിനെ എനിഷ്‌ത്തെ എഫിന്റി മടക്കി വിളിക്കുന്നു. ഉസ്‌താദിന്‍റെ സുന്ദരിയായ മകള്‍ ഷെകുരെയുമായി പ്രണയത്തിലായിരുന്നിട്ടും അവരുടെ വിവാഹം നടത്തിക്കൊടുക്കാഞ്ഞതിന്‍റെ സങ്കടത്തിലാണ്‌ ബ്ലാക്ക്‌ നാടുവിടുന്നത്‌. ഷെകുരെയാവട്ടെ പന്ത്രണ്ടു വര്‍ഷത്തിനുശേഷം ഇപ്പോള്‍ രണ്ടു കുട്ടികളുടെ അമ്മയാണ്‌. അവളുടെ ഭര്‍ത്താവ്‌ ഒരു പട്ടാളക്കാരനായിരുന്നു. അദ്ദേഹം ഒരു യുദ്ധത്തിനു പോയിട്ട്‌ നാലുവര്‍ഷമായി ഇതുവരേയും മടങ്ങിവന്നിട്ടില്ല. ഭര്‍തൃസഹോദരന്‍ ഹസ്സന്‍റെ ശല്യം സഹിക്കാമാവാതെ ഷെകുരെ ഇപ്പോള്‍ ബാബയോടൊപ്പമാണ്‌ താമസം. ബ്ലാക്ക്‌ മടങ്ങി വരുന്നതോടെ പന്ത്രണ്ടു വര്‍ഷമായി കനല്‍മൂടിക്കിടന്ന പ്രണയം വീണ്ടും അവര്‍ക്കിടയില്‍ തളിരിടുന്നു.

 പുസ്‌തക നിര്‍മ്മാണം പാതിയായപ്പോഴേക്കും പ്രധാന അലങ്കാരച്ചിത്രപ്പണിക്കാരന്‍ എനിഷ്‌ത്തെ എലിഗന്റ് കൊല്ലപ്പെടുന്നു. തുടര്‍ന്ന്‍ പദ്ധതിയുടെ മേല്‍നോട്ടക്കാരന്‍ എനിഷ്ത്തെയും അതിദാരുണമായി തന്നെ വധിക്കപ്പെടുന്നു. അവശേഷിക്കുന്ന സൂക്ഷ്മ ചിത്രകാരന്മാന്‍ ഭയചികതരാവുകയും സുല്‍ത്താന്‍ വിശദീകരണം ആവശ്യപ്പെടുകയും ചെയ്യുന്നു. എനിഷ്ത്തെ എഫന്റിയുടെ മൃതദേഹത്തില്‍ നിന്നും ഒരു ചിത്രം കണ്ടെടുക്കുന്നു. ആ ചിത്രത്തിലൂടെ ആരാണ്‌ കൊല നടത്തിയതെന്ന് അവര്‍ വരച്ച ചിത്രങ്ങള്‍ പരിശോധിച്ച്‌ കണ്ടുപിടിക്കാന്‍ സുല്‍ത്താന്‍ മുറാദ്‌ ബ്ലാക്കിനെയും ഈ ചിത്രകാരന്മാരുടെ എല്ലാം ഗുരു ആയിരുന്ന ഉസ്‌താദ്‌ ഉസ്‌മാനെയും ചുമതലപ്പെടുത്തുന്നു.

 പന്ത്രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളുടെ വിവരണങ്ങളിലൂടെ ചുരുള്‍ നിവരുന്ന പ്രണയത്തിന്‍റെയും കലയുടെയും അതിനിപുണമായ മിശ്രണമാണ് "ചുവപ്പാണെന്‍റെ പേര്"

വിവര്‍ത്തനം : ടെന്നിസ് ജോസഫ്
പ്രസാധകര്‍ : ഡി സി ബുക്സ്
പേജ് : 491




“പാവങ്ങള്‍ “ - വിക്ടർ യൂഗോ
വിവര്‍ത്തനം : വേണു വി. ദേശം

പത്തൊന്‍പതാം നൂറ്റാണ്ടിലെ ഫ്രഞ്ചു സാഹിത്യത്തിലെ ഏറ്റവും സമുന്നതനും ശക്തനുമായ എഴുത്തുകാരനായിരുന്ന വിക്തോര്‍ യൂഗോ 1862 ൽ ഫ്രഞ്ച് ഭാഷയില്‍ രചിച്ച ലെ മിസെറാബ്ലെയുടെ (Les Misérables )മലയാള പരിഭാഷ.

സ്വന്തം സഹോദരിയുടെ മക്കളുടെ വിശപ്പ് മാറ്റാന്‍ മാര്‍ഗമില്ലാതെ ഒരു കഷണം റൊട്ടി മോഷ്ടിച്ചതിന് ശിക്ഷിക്കപ്പെട്ട് ജയിലിലാവുകയും പിന്നീട് തടവുചാടാന്‍ ശ്രമിച്ചതിനുമൊക്കെ കൂടി 19 വർഷം തടവ് ശിക്ഷ അനുഭവിച്ച ഴാങ് വാല്‍ഴാങ് (jean valjean)ന്റെ ജീവിതകഥയാണ് പാവങ്ങളുടെ മുഖ്യ ഇതിവൃത്തം.

  
ചുരുക്കത്തിൽ പട്ടിണിയുടെ, വേദനയുടെ, കഷ്ടപ്പാടുകളുടെ ,വിരഹത്തിന്റെ കഥയാണ് പാവങ്ങൾ. ഭൂമിയിൽ എത്രകാലം അജ്ഞാനവും ദാരിദ്ര്യവുമുണ്ടോ; അത്രകാലം പാവങ്ങൾപോലെയുള്ള പുസ്‌തകങ്ങൾ ഒരിക്കലും പ്രയോജനപ്പെടാതെ വരാൻ നിവൃത്തിയില്ല.

ഭക്ഷണത്തിനു വേണ്ടി സ്‌ത്രീകൾ എവിടെ വിൽക്കപ്പെടുന്നു, അറിവുണ്ടാക്കാനുള്ള ഗ്രന്ഥവും തണുപ്പു മാറ്റാനുള്ള അടുപ്പും കിട്ടാതെ എവിടെ കഷ്ടപ്പെടുന്നു, അവിടെയെല്ലാം പാവങ്ങൾഎന്ന പുസ്തകം വാതിൽക്കൽ മുട്ടി വിളിച്ചുപറയും: എനിക്കു വാതിൽ തുറന്നുതരിക; ഞാൻ വരുന്നതു നിങ്ങളെ കാണാനാണ്.

പ്രസാധകര്‍ : ഡി സി ബുക്സ്
താളുകള്‍ : 807

വില : 395


പ്രണയത്തിന്റെ കപ്പലില്‍ കോളറയുടെ പതാക ഉയര്‍ത്തി ഒരിക്കലും തീരാത്ത യാത്ര പോവുന്ന കമിതാക്കളുടെ കഥ പറയുന്ന “കോളറാ കാലത്തെ പ്രണയം “.

പ്രണയത്തെപ്പറ്റി ഇതിലും മനോഹരമായി ആരും എഴുതിയിട്ടില്ലാ എന്ന് തോന്നുന്നു.

മാര്‍കേസ് സൃഷ്ടിക്കുന്ന ഇന്ദ്രജാ‍ലം അനന്യമാണ്. കാലത്തിനും ജരനരകള്‍ക്കും സദാചാര തത്ത്വശാസ്ത്രത്തിനും അതീതമായ ഒരു പ്രണയസങ്കല്പത്തിലേക്ക് നമ്മുടെ സങ്കുചിതമായ മനസ്സിനെ നയിക്കുന്ന ഈ നോവല്‍ ഒരു അത്ഭുതസൃഷ്ടി തന്നെ. ഡോ ജുവനാല്‍ അര്‍ബിനോയുടെ മരണത്തിന് ശേഷം പിന്നിലേക്ക് തൂങ്ങിക്കിടക്കുന്ന ഓര്‍മകളിലൂടെയാണ് മാര്‍കേസ് കഥ പറയുന്നത്.

വായന ഇഷ്ടപ്പെടുന്ന ഒരാളും തന്നെ ഇതു വായിക്കാതെ പോവരുത്.


വായനക്കരനെ തന്‍റെ അനുഭവങ്ങൾ ആക്കി അനുഭവിപ്പിച്ച് കൊണ്ട് പാരമ്പര്യ സഞ്ചാരാഖ്യാനങ്ങളിൽ നിന്ന് മാറി തന്റേതായ ശൈലിയിൽ പ്രവാസത്തിന്‍റെ നോവും നനവും പകർത്തുന്ന ഈ പുസ്തകം ഒറ്റ ശ്വാസത്തിൽ വായിച്ചു തീർക്കാൻ വായനക്കാരനെ പ്രേരിപ്പിക്കുവാനാവുന്നുണ്ട് എഴുത്തുകാരന്. 

പ്രവാസം, പ്രണയം, വിരഹം, പട്ടിണി, അധിനിവേശം തുടങ്ങിയ പ്രമേയങ്ങളെ കാല്‍പനിക നിറക്കൂട്ടില്‍ സാഹിത്യ കസർത്തുകളുടെ മുഴച്ചു നിൽക്കലുകളോ ഇല്ലാതെ ഈ കൃതി വായനക്കാരനു വേറിട്ടൊരു വായന നല്‍കുന്നു.

എന്നോ ഇരതേടി പറന്നുചെന്ന് ഏറെ കഷ്ടപ്പെട്ട് വീടിനെയും നാടിനെയും പോറ്റുന്നതിനിടയില്‍ പ്രവാസത്തിന്‍റെ ഇടുങ്ങിയ തെരുവില്‍ അന്നം തേടിയെത്തുന്ന പാവപ്പെട്ട പ്രവാസികളെ തീറ്റിപ്പോറ്റുന്നവരുടെ നിഷ്‌കളങ്ക സ്‌നേഹത്തെപ്പറ്റി സ്വന്തം അനുഭവങ്ങള്‍ ചാലിച്ച് കഥാകാരന്‍ വരക്കുന്ന നേര്‍സാക്ഷ്യങ്ങള്‍ അതീവ ഹൃദ്യമാണ്.

അറബി ജീവിതത്തിന്‍റെയും ജീവിതം ഒരു കരക്കെത്തിക്കാന്‍ പ്രവാസം തേടുന്നവന്‍റെയും മരുഭൂമണമുള്ള കഥകള്‍ ദൈവത്തിന്‍റെ നിശ്ചയമെന്നോണം അവര്‍ക്കൊപ്പം മരുഭൂമിയില്‍ അവരിലൊരാളായി അലയുകയാണ്ഗ്രന്ഥകാരന്‍.

ഗോപാലന്‍ കുട്ടിയുടെ യാത്രകളും തലശ്ശേരി മട്ടാമ്പുറത്തുകാരി ഹലീമത്തയുടെ പത്തു ജന്മങ്ങളും ആറാം വളവില്‍ വെച്ച് പരിചയപ്പെടുന്ന വയനാട്ടിലെ സുല്‍ത്താന്‍റെയും റുസ്താക്കിലെ ഫാത്തിമയുടെ കഥകളുമടക്കം ഒട്ടേറെ പ്രവാസ നൊമ്പരങ്ങള്‍ വായനക്കാരുമായി പങ്കു വെക്കുന്നു.

പ്രസാധനം : പ്രതീക്ഷ ബുക്സ്
വില : 190 രൂപ


“വംശം” – മാര്‍ട്ടിന്‍ ഈരേശ്ശേരില്‍

പഴയ നിയമത്തിനെ ആധാരമാക്കി ബൈബിള്‍ പാശ്ചാത്തലമായുള്ള മലയാളത്തില്‍ അപൂര്‍വ്വമെന്നു വിശേഷിപ്പിക്കാവുന്ന ഒരു നോവല്‍.

ഈശ്വരസാന്നിധ്യത്തിന്‍റെ ഉന്മാദത്തില്‍ അധികാരത്തിന്‍റെ പിടി വലികളുടെയും, അഹങ്കാരത്തിന്‍റെയും, പ്രതികാരത്തിന്‍റെയും, കാരുണ്യത്തിന്‍റെയും, ലൈംഗീകതൃഷ്ണകളുടെയും കഥ.

ഒരു ജനതയുടെ ചരിത്രഗാഥ.

ദാവീദിന്‍റെ മരണത്തലേന്ന്‌ തുടങ്ങി ശലോമന്‍റെ കിരീടധാരണത്തില്‍ അവസാനിക്കുന്ന കഥ. ഫ്ളാഷ്‌ ബാക്ക്‌ എന്ന കഥാകഥന രീതി. അതിത്രയും ഗംഭീരമായി അടുത്തയിടെ വായിച്ച പുസ്തകങ്ങളിൽ കണ്ടിട്ടില്ല. എങ്കിലും ഒരിടത്ത്‌ പോലും വായനയുടെ ഒഴുക്കിനത്‌ തടസ്സമാകുന്നില്ല. നമ്മുടെ കൺമുന്നിൽ നടക്കുന്നതുപോലെ, കഥാപാത്രങ്ങളുടെ ബാഹുല്യം ഒരിക്കൽ പോലും ശല്യപ്പെടുത്തിയില്ല എന്നത്‌ കഥയെഴുത്തുകാരന്‍റെ കയ്യടക്കം.

പുസ്തകം തപാല്‍ വഴി ഗ്രന്ഥകാരനില്‍ നിന്നും നേരിട്ട് വി പി പി ആയി ലഭിക്കാന്‍ മാര്‍ട്ടിന്‍ ഈരേശ്ശേരിയുമായി ഇന്‍ബോക്സില്‍ ബന്ദപ്പെടാം



വര്‍ത്തമാനകാല വര്‍ഗീയ ധ്രുവീകരണത്തിനെതിരായുള്ള രാഷ്ര്ടീയമാണ് ഈ നോവല്‍

ദൈവത്തിന്‍റെ പുസ്തകം എന്ന നോവലിന്‍റെ ഏറ്റവും വലിയ പ്രത്യേകത നബിയുടെയും കൃഷ്ണ ജീവിതകഥയുടെ ഫിക്ഷന്‍ രൂപമാണ് ഇതെന്നതാണ്.

ദൈവത്തിന്‍റെ പുസ്തകം എന്ന പേരില്‍ നിന്നുതന്നെ മനസ്സിലാക്കാം ഈ നോവല്‍ കൈകാര്യം ചെയ്യുന്ന വിഷയമെന്തായിരിക്കുമെന്ന്. എന്നാല്‍ പുസ്തകം വായിക്കുന്നവര്‍ തമോഗര്‍ത്തം, സ്പേസ് സെന്‍റെര്‍, സാറ്റലൈറ്റ് വിക്ഷേപണങ്ങള്‍ എന്നിങ്ങനെയുള്ള വിഷയങ്ങള്‍, അത് കൈകാര്യം ചെയ്തതിലെ സൂക്ഷ്മത ഇവയെല്ലാം വായിച്ച് അദ്ഭുതപ്പെടും. എപ്പോഴും വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്ന ദൈവവും സയന്‍സും തമ്മില്‍ ബ്ളെന്‍ഡ് ചെയ്യാനുള്ള ശ്രമമാണ് ഈ നോവലില്‍.

തമോഗര്‍ത്ത സ്വാധീനത്താല്‍ സംഭവിക്കുന്ന കൃഷ്ണനബി പ്രഭാവം കൊണ്ട് ഭൂലോകം നവീകരിക്കപ്പെടുന്ന രീതിയിലാണ് നോവല്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. അതിന്‍്റെ ഭാഗമായി മാനവചരത്രം ഉണ്ടായതുമുതലുള്ള കാര്യങ്ങളെല്ലാം കൃഷ്ണന്‍്റെയും നബിയുടേയും മുന്നില്‍ ഒരു വേദിയിലെന്ന പോലെ ചിത്രീകരിക്കപ്പെടുന്നു. അപ്പോള്‍ അവര്‍ക്ക് തോന്നുകയാണ്, വര്‍ത്തമാനകാല ശുദ്ധിക്ക് ഭൂതകാല ശുദ്ധിയും ആവശ്യമാണെന്ന്.

അങ്ങനെ പഴയ ചരിത്ര നായകരെല്ലാം സ്വയം തിരുത്തുകയും നവീകരിക്കുകയും ചെയ്യുന്നു. ആ പ്രക്രിയയുടെ ഭാഗമായാണ് ഹിറ്റ്ലറും മാര്‍ക്സും ഗാന്ധിജിയുമെല്ലാം നോവലില്‍ പ്രത്യക്ഷപ്പെടുന്നത്. ഹിറ്റ്ലര്‍ തന്നെ സ്വയം നശിപ്പിച്ച ചരിത്രനിയോഗങ്ങളെ മുഴുവന്‍ തിരുത്താന്‍ ശ്രമിക്കുന്നു. മാര്‍ക്സ് ഭാവിയിലൊരു സ്റ്റാലിന്‍ സൃഷ്ടിക്കപ്പെടാതിരിക്കാനുള്ള ജാഗ്രത മൂലധനത്തിന്‍റെ തുടര്‍വോള്യങ്ങളില്‍ പുലര്‍ത്തുന്നു. ഗാന്ധിജി ഇന്ത്യാവിഭജനം സംഭവിക്കാതിരിക്കാനുള്ള മുന്‍കൂര്‍ കരുതലുകള്‍ എടുക്കുന്നു. ലോകചരിത്രത്തെ അതിന്‍റെ വര്‍ത്തമാനവും ഭൂതവും വെച്ച് രാഷ്ട്രീയമായി വിശകലനം ചെയ്യാനുള്ള സാഹിത്യസങ്കേതമായാണ് ഇത്തരം ഫാന്‍റസികള്‍ നോവലില്‍ ഉപയോഗിച്ചിരിക്കുന്നത്.

പ്രസാധകര്‍: ഡി സി ബുക്ക്‌സ്‌
വില : 525




കല്ലില്‍ കൊത്തിയെടുത്തതുപോലുള്ള അനേകം കഥാപാത്രങ്ങള്‍. അത്യന്തം വികാരതീക്ഷ്ണതയുള്ള എത്രയോ ജീവിതമുഹൂര്‍ത്തങ്ങള്‍. എല്ലുറപ്പുള്ള ഭാഷ. അസാധാണമാംവിധം ചൈതന്യവത്തായ ഇമേജുകള്‍. മനുഷ്യാവസ്ഥയുടെ നാനാമുഖങ്ങളെക്കുറിച്ചുള്ള മൗലികനിരീക്ഷണങ്ങള്‍ എന്നിങ്ങനെ ഈ നോവലുമായി ആത്മബന്ധം സ്ഥാപിക്കാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ പലതാണ്. അത്ഭുതകരമായ അളവില്‍ സരഗ്ഗോര്‍ജ്ജത്തിന്റെ വിനിയോഗം നടന്നിട്ടുള്ള കൃതിയാണിത്.

തച്ചനക്കര എന്ന ഗ്രാമത്തിലെ അയാട്ടുമ്പിള്ളി വീട്ടിലെ കാരണവരായ നാറാപിള്ളയില്‍ നിന്നും പൊട്ടി വിടര്‍ന്ന് രണ്ടു തലമുറകളിലൂടെ ഒരു ഗ്രാമത്തിന്‍റെയും അതിലൂടെ ഒരു ദേശത്തിന്‍റെ തന്നെയും ചരിത്രത്തിലേക്ക് വിസ്തൃതിയാര്‍ജ്ജിക്കുന്ന കഥ.

ദേശചരിത്രം ആഴത്തില്‍ ആഖ്യാനിക്കുന്ന ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, എം. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങള്‍, ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും എസ്.കെ. പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥ, തകഴിയുടെ കയര്‍ തുടങ്ങിയ നോവലുകള്‍ക്ക് ശേഷം മലയാളത്തിന് ലഭിച്ച അപൂര്‍വ്വനോവലാണ് മനുഷ്യന് ഒരു ആമുഖം.

ആഖ്യാനശൈലികൊണ്ടും മലയാളഭാഷയുടെ ഭംഗികൊണ്ടും എല്ലാംകൊണ്ടും ഞാന്‍ വായിച്ച ഒരു നല്ല കൃതി തന്നെ മനുഷ്യനു ഒരു ആമുഖം.

പുരസ്കാരങ്ങള്‍:
ഓടക്കുഴൽ അവാർഡ് - 2011
നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം - 2011
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം - 2014
വയലാർ പുരസ്കാരം – 2015

വില : 295 രൂപ
പ്രസാധനം : ഡി സി ബുക്സ്