നീതിയുടെ ഈ ഇരട്ട മുഖം മനസ്സിലാക്കാൻ ഐ.എസ്.ആര്‍.ഒയില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി കടക്കാന്‍ ശ്രമിച്ചതിന് ബംഗളൂരു പൊലീസ്പിടിയിലായ ബ്യൂല എം. സാം എന്ന വനിതയുടെ കേസും അബ്ദുനാസർ മഅദനിയുടെ കേസും കര്‍ണാടക സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതി പരിശോധിച്ചാൽ മതി. അതീവ ഗുരുതരമായ കുറ്റങ്ങളുടെ പേരിലാണ് ഇരുവരും പിടിയിലായത്. എന്നാല്‍, നീതിയുടെ അളവുകോലിലും അന്വേഷണ ഉദ്യോഗസ്ഥരുടെ സമീപനത്തിലും ഈ അന്തരം എല്ലാ അർത്ഥത്തിലും നിലനില്‍ക്കുന്നു എന്നതാണ് ആശ്ചര്യകരം.
ബ്യൂല കടുത്ത ഏകാന്തത അനുഭവിക്കുന്നുണ്ടെന്നും ഭര്‍ത്താവിന്റെ സാന്നിധ്യം ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. കോളിളക്കം സൃഷ്ടിച്ച ഒരു കേസിന്റെ അന്വേഷണം പാതിവഴിയില്‍ നിൽക്കെ കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് ആരുമറിയാതെ ബ്യൂലക്ക് ജാമ്യം നല്‍കിയ ഈ നടപടിയെന്നോര്‍ക്കുക. ഈ കേസില്‍ പിടിക്കപ്പെട്ട സ്ത്രീ വല്ല മുസ്ലിം നാമദാരിയായിരുന്നെങ്കിൽ എന്താകുമായിരുന്നു പുകില്. ഐ.എസ്.ഐ, അല്‍ഖാഇദ, ലഷ്കറെ ത്വയ്യിബ, പാകിസ്താന്‍, അന്താരാഷ്ട്ര തീവ്രവാദ ബന്ധം തുടങ്ങിയ വെളിപ്പെടുത്തലുകള്‍ അധികൃത പക്ഷത്തുനിന്നു തന്നെ ഉണ്ടാവും. മുൻപ് മഅദനിയുടെ കേസിന്റെ പിറകെ പോയ തെഹൽക റിപ്പോർട്ടർ കെ കെ ഷാഹിന ക്ക് വന്ന അവസ്ഥയും നമ്മൾ കണ്ടതാണ്.
2008ല്‍ നടന്ന ബംഗളൂരു സ്ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ടാണ് 2010 ആഗസ്റ്റില്‍ വിചാരണ തടവുകാരനായി മഅ്ദനി ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലെത്തുന്നത്. അന്നു മുതല്‍ ഇന്നു വരെ ജാമ്യത്തിനുവേണ്ടി അദ്ദേഹം മുട്ടാത്ത വാതിലുകളില്ല. ബ്യൂല ഏകാന്തത അനുഭവിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോഴേക്ക് അവര്‍ക്ക് ജാമ്യം. അതേസമയം, പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോക്ടര്‍മാരൊക്കെ മഅ്ദനിയുടെ കാഴ്ച നഷ്ടപ്പെട്ട കണ്ണുകള്‍ക്കും വേദനയും മരവിപ്പും അനുഭവിക്കുന്ന കാലുകള്‍ക്കും കടുത്ത പ്രമേഹം ബാധിച്ച ശരീരത്തിനും തുടര്‍ ചികിത്സ വേണമെന്ന് മനുഷ്യര്‍ക്ക് മനസ്സിലാവുന്ന ഭാഷയിലൊക്കെ റിപ്പോര്‍ട്ട് നല്‍കിയിട്ടും മതിയായ ചികിത്സയോ ജാമ്യമോ ലഭിക്കുന്നില്ല.
ഇതാണോ മതേതര ജനാതിപത്യ ഭാരത പൈതൃകം...?
ഇതിൽ എവിടെ ജനാതിപത്യം...?
ഇതിലെവിടെ മതേതരത്വം...?

No comments:
Post a Comment