ജീവിതത്തിൽ പലഘട്ടത്തിലും നിനച്ചിരിക്കാതെ സഹായങ്ങൾ മുന്പിലേക്കു വരുമ്പൊ ദൈവത്തിന്റെ കൈകൾ എന്ന് തോന്നിയിരിക്കാം.
അങ്ങനെ ഒരാളായി സ്വയം മറ്റൊരാളുടെ മുന്പിലേക്കു അവിചാരിതമായി നിർണ്ണായകമായ ഒരു ഘട്ടത്തിൽ എത്താൻ കഴിയുമ്പൊ അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വികാരമായിരിക്കും നമുക്ക് നൽകുക.
കൂട്ടുകാരനെ എയർപ്പോർട്ടിൽ കൊണ്ട് വിടാൻ പോയതായിരുന്നു...
ട്രോളിയിൽ ലെഗേജുമേന്തി കവാടത്തിനരികിലെത്തിയപ്പോൾ കുറച്ചു പ്രായമായൊരാൾ കവാടത്തിനരികിൽ തലക്ക് കയ്യും കൊടുത്തിരിക്കുന്നു. കാഴ്ചയിൽ മലയാളിയാണെന്ന് ഉറപ്പായി. കണ്ണിൽ നിന്നും കവിളിലൂടെ ഒഴുകുന്ന കണ്ണീർ ഇടക്കിടെ തുടക്കുന്നുണ്ട്.
ആ രംഗം കണ്ടിട്ട് കാണാത്തെപോലെ പോവാൻ മനസ്സനുവധിച്ചില്ല.അവരുടെ അടുത്ത് ചെന്നിരുന്ന് കാര്യം തിരക്കി. ഒറ്റ ശ്വാസത്തിൽ വളരെ വിഷമത്തോടെ പ്രയാസപ്പെട്ട് അവർ കാര്യം പറഞ്ഞു...
"മോനേ...ഞാൻ ട്ടാക്സിയിൽ ഇറങ്ങി ലെഗ്ഗേജ് ഇവിടെ വെച്ച് ട്രോളി എടുക്കാൻ പോയി വന്നപ്പോയേക്കും എന്റെ പെട്ടീം സാദനങ്ങളും കാണാനില്ല. പാസ്പോർട്ടും ടിക്കറ്റും റീ-എന്റ്രിയും എല്ലാം അതിലാണ്...വിമാനത്തിന്റെ സമയമായി. ഇനി ഞാനെങ്ങനെ നാട്ടിൽ പോവും."
ആ നിസഹായതയിൽ കൈ വിടാൻ തോന്നിയില്ല ആ പാവത്തിനെ...
"ഉപ്പാ..ഇങ്ങള് വരൂ..നമ്മക്ക് നോക്കാം" എന്നും പറഞ്ഞ് കൈ പിടിച്ച് എഴുന്നേൽപിച്ചു...
കുറച്ചു നേരം പരതിയിട്ടും ആളുകളോട് അന്വേഷിച്ചിട്ടും ഒരു തുമ്പും കിട്ടാഞ്ഞതിനാൽ നേരെ ഇൻഫർമേഷൻ സെന്ററിൽ പോയി പരാതി പറഞ്ഞു...അവിടന്നവർ മുറൂർ (പോലീസ്) ൽ പോയി കമ്പ്ലൈന്റ് കൊടുക്കാൻ പറഞ്ഞു...മുറൂറിലെ മനുഷ്യപ്പറ്റില്ലാത്ത ആ കാട്ടറബികളുടെ നൂറ് ചോദ്യങ്ങൾക്കുള്ള ഉത്തരം ഒക്കെ കഴിഞ്ഞ് അവരുടെ പേരും നമ്പറും ഒക്കെ വാങ്ങി കമ്പ്ലൈന്റ് രെജിസ്റ്റർ ചെയ്തു ഒപ്പും വാങ്ങി... വല്ല വിവരവും കിട്ടിയാൽ ഈ നമ്പറിൽ വിളിക്കാമെന്ന് പറഞ്ഞതല്ലാതെ അവർക്ക് വല്ല്യ താൽപര്യമൊന്നും ഇല്ല...
ബോർഡിംഗ് ക്ലോസ് ചെയ്യാൻ ഇനി അതിക സമയം ഇല്ല. എന്ത് ചെയ്യും എന്നൊരു പിടിയും ഇല്ല. എന്റെ കയ്യിൽ മുറുക്കിപ്പിടിച്ച ആ വിറയുന്ന കരങ്ങളും നിറഞ്ഞ കണ്ണുകളും ഉപേക്ഷിക്കാൻ മനസ്സും വരുന്നില്ല.
ഒരു അവസാന ശ്രമമെന്നോണം ഞാനവരോട് പറഞ്ഞു...
"ഉപ്പാ..നമുക്കൊന്ന് കൂടി മുഴുവൻ ഒന്ന് നോക്കാം.."
അവരെയും കൂട്ടി എയർപ്പോർട്ടിന്റെ ഒന്നാം നമ്പർ ഗേറ്റ് മുതൽ ഓരോ ഗേറ്റിലും പരതി. ദൈവാനുഗ്രഹത്താൽ നാലാമത്തെ ഗേറ്റിനടുത്തെത്തിയപ്പോൾ സാദനവും കിട്ടി. പാവം നാലാമത്തെ ഗേറ്റിനരികിൽ ടാക്സി ഇറങ്ങി സാദനം ഇറക്കി ട്രോളി എടുത്ത് വന്നത് ഒന്നാമത്തെ ഗേറ്റിനടുത്തേക്ക്...ഒരേ പോലെയുള്ള ഗേറ്റുകൾ തിരിച്ചറിയാൻ പറ്റാതെ പറ്റിയ അബദ്ദം.
സമയം കളയാതെ ട്രോളിയിൽ ലെഗേജും കേറ്റി അവരെയും കൂട്ടി ബോർഡിംഗ് കൌണ്ടറിലേക്കോടി..
ഭാഗ്യത്തിന് കൌണ്ടർ അടച്ചിട്ടില്ല...
ബോർഡിംഗ് എടുത്ത് ലെഗ്ഗെജും വിട്ട് ബോർഡിംഗ് പാസ് ആ കൈകളിലേക്ക് നീട്ടിയപ്പോൾ അതു വാങ്ങുന്നതിനു മുൻപേ എന്നെ കെട്ടിയങ്ങു പിടിച്ചു...
ശെരിക്കും കണ്ണ് നിറഞ്ഞു പോയി...
"മോനേ..ന്റെ കുട്ടീനെ പടച്ചോൻ അയച്ചതാ.. ന്റെ മുമ്പ്ക്ക്...അല്ലെങ്കി ഞാൻ അവിടെ തലക്ക് കജ്ജും കൊട്ത്ത് മേപ്പോട്ടും നോക്കി കുത്തർന്നേനെ..."
ആ വാക്കുകൾ എനിക്ക് നൽകിയ സന്തോഷം വാക്കുകളിലൂടെ പറഞ്ഞോ അക്ഷരങ്ങളിലൂടെ എഴുതിയോ അറിയിക്കാൻ പറ്റുന്നതിനും അപ്പുറം.







